യുഎസ് പ്രസിഡന്റ് സമാധാന നൊബേൽ സമ്മാനം ലഭിക്കാത്തതിൽ വൈറ്റ് ഹൗസ് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ, തനിക്ക് ലഭിച്ച പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവും നൊബേൽ ജേതാവുമായ മരിയ കൊറീനാ മച്ചാഡോ പ്രഖ്യാപിച്ചു.വെനസ്വേലൻ ജനതയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് വേണ്ടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരം. ഇതിനു വേണ്ടി തങ്ങൾക്കൊപ്പം നിന്നതിന് അമേരിക്കൻ ജനതയോടും ട്രംപിനോടും നന്ദിയുണ്ടെന്നും അവർ അറിയിച്ചു. സ്വാതന്ത്ര്യം നേടുക എന്ന തന്റെ ജനതയുടെ പരമമായ ലക്ഷ്യത്തിന് ഈ പുരസ്‌കാരനേട്ടം ശക്തിപകരുന്നുണ്ടെന്നും മരിയ എക്‌സിലെ പോസ്റ്റിൽ (X) കുറിച്ചു.
സ്വാതന്ത്ര്യവും ജനാധിപത്യവും നേടാനുള്ള തങ്ങളുടെ പോരാട്ടത്തിൽ പിന്തുണ നൽകിയ അമേരിക്ക, ട്രംപ്, ലാറ്റിൻ അമേരിക്കൻ ജനത, ലോകത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രങ്ങൾ എന്നിവരെയും മരിയ കൊറീനാ മച്ചാഡോ ഈ അവസരത്തിൽ നന്ദിപൂർവം സ്മരിച്ചു. അതേസമയം ഗസ്സ വെടിനിര്‍ത്തലിൽ അമേരിക്കയുടെ ഇടപെടല്‍ ലോകം പ്രശംസിക്കുന്നതിനിടെയും ഏറെ കൊതിച്ചതും നിരവധി തവണ ആവശ്യപ്പെട്ടതുമായ നൊബേല്‍ കണ്‍മുന്നില്‍ നിന്ന് വഴുതിപ്പോയതിന്റെ അതൃപ്തി വൈറ്റ് ഹൗസ് മറച്ചുവച്ചില്ല. സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി തെളിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. പ്രസിഡന്റ് ട്രംപ് ഇനിയും സമാധാന ഉടമ്പടികളുണ്ടാക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുമായ സമാധാന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.



