സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നിർമാതാവ് സാന്ദ്ര തോമസ് . ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതി നൽകാൻ സ്ത്രീകൾ സമ്മർദം നേരിട്ടെന്ന മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് സാന്ദ്ര പറഞ്ഞു. മന്ത്രിയാണ് സമ്മർദങ്ങൾക്ക് വഴങ്ങിയതെന്നും, അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ സ്വാധീനമുണ്ടെന്നും സാന്ദ്ര ആരോപിച്ചു.
ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത് . നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി.
ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകര്യ ചാനലിന് നൽകിയ പ്രസ്താവന സിനിമ മേഖലയിലെ പവർ ഗ്രൂപ്പിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് . ഇരകൾ ആക്കപെട്ട സ്ത്രീകൾ സമ്മർദ്ദം മൂലം പരാതി നൽകി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് . ഇരകൾ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നിൽ കണ്ടുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ട് വരുന്നത് , അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകൾ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇരകളാക്കപെട്ട സ്ത്രീകൾ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത് .
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോൾ ആ ഗായികയെ ഏഴു വർഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്, അതിനേക്കാൾ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയിൽ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും .
സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ “എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും” എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു .



