വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 47 പേരു മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് എന്നാൽ 52 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഭൂരിഭാഗം റിപ്പബ്ലിക് അംഗങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു.
1973ലെ വാർ പവേഴ്സ് റെസലൂഷൻ പ്രകാരം കോൺഗ്രസിന്റെ പ്രത്യേക അനുമതി ഇല്ലാതെ സൈനിക നീക്കം തുടരാവുന്ന 60 ദിവസത്തെ കാലാവധി ഏപ്രിൽ 28ന് അവസാനിക്കുമെന്നാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് ഇത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. അതേസമയം ഇറാന്റെ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടെ സമാധാന ചർച്ചകൾക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നേതൃത്വത്തിൽ പാകിസ്ഥാനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചകൾ പരാജയപ്പെട്ടിരുന്നു. ആണവായുധങ്ങൾ വികസിപ്പിക്കില്ല എന്ന ഉറപ്പു നൽകാൻ ഇറാൻ സമ്മതിക്കാത്തതിനെത്തുടർന്നാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്.



