കേരള സ്റ്റോറി ലൗ ജിഹാദിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അതിൽ വിവാദമാകേണ്ട കാര്യമില്ലെന്നും ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. ലൗ ജിഹാദ് എന്ന വാക്ക് ഔദ്യോഗികമായി എവിടെയും വിശദീകരിച്ചിട്ടില്ലെങ്കിലും, പ്രണയം നടിച്ച് മതം മാറ്റുന്നതും അതിനായി രാജ്യവിരുദ്ധ ശക്തികളുടെ പണം കൈപ്പറ്റുന്നതും ഒരു യാഥാർത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ മുസ്ലിം സമുദായത്തെയുമല്ല ഇത് ഉദ്ദേശിക്കുന്നതെന്നും, ഇത്തരം സംഘടിത ശക്തികളിൽ നിന്ന് ആളുകളെ പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി 16 ദിവസത്തിന് ശേഷമാണ് ഹർജികൾ ഫയൽ ചെയ്തതെന്ന് നിർമ്മാതാക്കൾ കോടതിയിൽ ചൂണ്ടിക്കാട്ടി. സിനിമ ചില സാമൂഹിക വിപത്തുകളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിർമ്മാതാക്കൾ വാദിച്ചു.



