ഹൂസ്റ്റണിലെ പ്രമുഖ പാദരോഗ വിദഗ്ദ്ധൻ (Podiatrist) ഡോ. ഡഗ്ലസ് ഹാൻസനെ സ്വന്തം ക്ലിനിക്കിലെ ജീവനക്കാരുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കുറ്റത്തിന് ഹാരിസ് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മെമ്മോറിയൽ സിറ്റി മെഡിക്കൽ പ്ലാസയിലുള്ള ഇദ്ദേഹത്തിന്റെ സ്വകാര്യ ക്ലിനിക്കിലെ സിങ്കിന് താഴെ, ടോയ്‌ലറ്റിന് അഭിമുഖമായാണ് ക്യാമറ കണ്ടെത്തിയത്. ഒരു ജീവനക്കാരി ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.
തങ്ങൾക്കൊപ്പം ക്ലിനിക്കിലെത്താറുള്ള കുട്ടികളും ഈ ശുചിമുറി ഉപയോഗിച്ചിട്ടുണ്ടെന്നും, അവരുടെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ടാകുമോ എന്ന ഭീതിയിലാണ് പരാതിക്കാർ. 'അധിനിവേശ ദൃശ്യചിത്രീകരണ ശ്രമം' (Attempted Invasive Visual Recording) എന്ന കുറ്റം ചുമത്തി ഫെബ്രുവരി 20-നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ക്യാമറയിൽ നിന്ന് വീണ്ടെടുത്ത ദൃശ്യങ്ങൾ പരിശോധിച്ച് വരുന്ന പോലീസ്, എത്ര കാലമായി ഇത്തരം പ്രവർത്തനങ്ങൾ നടന്നിരുന്നുവെന്ന് അന്വേഷിച്ചുവരികയാണ്.



