ഇസ്രയേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ നടന്ന അപകടത്തിൽ ഒരു ഇന്ത്യൻ സ്വദേശിക്കും രണ്ട് ഘാന സ്വദേശികൾക്കും ഒരു ബംഗ്ലാദേശ് സ്വദേശിക്കുമാണ് പരിക്കേറ്റതെന്ന ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി ടീമും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അപകടം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വിമാനങ്ങൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ലെങ്കിലും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്. പ്രദേശത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.



