ലക്ഷങ്ങൾ വിശ്വസിക്കുന്ന കാര്യം തെറ്റ് എന്ന് പറയുക ബുദ്ധിമുട്ട്; ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ലക്ഷങ്ങളുടെ വിശ്വാസത്തെ തെറ്റ് എന്ന് പറയാൻ സാധിക്കില്ല എന്നാണ് സുപ്രീംകോടതി പരാമർശം നടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെതാണ് നിരീക്ഷണം. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജ. എം.എം. സുന്ദരേഷ് ആരാഞ്ഞു. കൂടാതെ യുവതി പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് വിശ്വാസികൾ അല്ല എന്നും സുന്ദരേഷ് ഇന്നും വാദിച്ചു.
അതേസമയം 100 വർഷമായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരവും 150 വർഷത്തിലേറെയായി ഗുരുവായൂരിൽ നിലനിൽക്കുന്ന ആചാരവും പൊതു താൽപര്യ ഹർജിയിലൂടെ എങ്ങനെ ചോദ്യംചെയ്യാൻ സാധിക്കുമെന്നാണ് അഭിഷേക് മനു സിംഗ്വിയുടെ ചോദ്യം. അതേസമയം ക്ഷേത്രങ്ങളിൽ ആര് പ്രവേശിക്കണം എന്ന് തീരുമാനിക്കുന്നത് അതത് മതവിഭാഗത്തിൽ പെട്ടവരാണ് എന്നായിരുന്നു എൻഎസ്എസിന്റെ വാദം.
ഈ വാദത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ എതിർത്തിരുന്നു. എന്നാൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ഓരോ ക്ഷേത്രത്തിന്റെയും നിയമം പാലിക്കാൻ നാം ബാധ്യസ്ഥരാണ് എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി



