വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന് വേണ്ടി ഇറാൻ കൊതിക്കുകയാണെന്നും യുദ്ധം ഏകദേശം അവസാനിച്ചതാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. തന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇറാൻ ഇതിനോടകം ആണവായുധം കൈവശപ്പെടുത്തുന്നത് തടയാൻ സാധിച്ചതെന്നും യുസ് പ്രസിഡന്റ് പറയുന്നു.
നമ്മൾ ഇപ്പോൾ പിന്മാറിയാൽ തന്നെയും തകർന്നടിഞ്ഞ ആ രാജ്യം കെട്ടിപ്പടുക്കുന്നതിന് അവർക്ക് 20 വർഷം എങ്കിലും കുറഞ്ഞത് വേണം. എന്നാൽ നമ്മുടെ ദൗത്യം അവസാനിച്ചിട്ടില്ല എന്നും അവർ ഒരു കരാറിനു വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത് എന്നും ട്രംപ് പറയുന്നു. ഇതിനിടെ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാക്കിസ്ഥാനിൽ വച്ച് ഇറാനുമായി വീണ്ടും ചർച്ചകൾ നടന്നേക്കുമെന്ന സൂചനയും ട്രംപ് നൽകി.
നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും നിലവിലെ നയതന്ത്ര നീക്കങ്ങൾ ശുഭ സൂചനയാണ് നൽകുന്നത്. ഇതിനിടെ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ഇപ്പോഴും തുടരുകയാണ്. അമേരിക്കയുടെ ഈ നടപടി കടൽ കൊള്ളയാണ് എന്നാണ് ഇറാൻ ആരോപിക്കുന്നത്



