വാഷിംഗ്ടൺ: വെടിനിർത്തലിനു വേണ്ടി അമേരിക്ക മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ എല്ലാം തള്ളി ഇറാൻ. വേണ്ടത് വെടിനിർത്തൽ അല്ല എന്നും ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും ഇറാൻ ആവശ്യപ്പെട്ടു. അതിനിടെ കരാറിനായി ഇറാന് അമേരിക്ക നൽകിയ സമയം ഇന്ന് അവസാനിക്കും. ഇറാന്റെ ഈ സമീപനത്തിൽ താൻ അസ്വസ്ഥനാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും വീണ്ടും ആക്രമിക്കില്ല എന്ന ഉറപ്പുമാണ് തങ്ങൾക്ക് വേണ്ടത് എന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളുന്നതോടൊപ്പം തന്നെ അമേരിക്കയ്ക്ക് മുന്നിൽ പുതിയ ചില നിർദ്ദേശങ്ങൾ ഇറാനും വെച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടു നൽകില്ല, മേഖലയിലെ എല്ലാ സംഘർഷങ്ങളും അവസാനിപ്പിക്കണം, യുദ്ധത്തിൽ തകർത്തതെല്ലാം പുനർനിർമ്മിച്ച് നൽകണം, ഉപരോധങ്ങൾ നീക്കണം തുടങ്ങിയവയാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വയ്ക്കുന്ന ഡിമാന്റുകൾ. എന്നാൽ കരാറിന് തയ്യാറായില്ലെങ്കിൽ ഇറാൻ വലിയ വില നൽകേണ്ടി വരും എന്നാണ് ട്രംപിന്റെ ഭീഷണി.



