മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ പോലീസിനെയും മുഖ്യമന്ത്രിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയിട്ടും പരാതിക്കാരിയെ സഹായിക്കാതെ പോലീസ് മടങ്ങിപ്പോയത് അത്യന്തം പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു. പരാതിക്കാരി മന്ത്രിയുടെ ഭാര്യയായതുകൊണ്ട് പോലീസ് പേടിച്ച് ഓടിയതാണോ എന്ന് പരിഹസിച്ച അദ്ദേഹം, സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഈ സർക്കാരിന് ഇത്തരം സംഭവങ്ങൾ നാണക്കേടാണെന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ബിന്ദു മേനോനെ മുറിയിൽ അടച്ചുപൂട്ടിയപ്പോൾ അവർ സഹായത്തിനായി പോലീസിനെ വിളിച്ചുവെങ്കിലും എത്തിയ പോലീസ് അവരെ രക്ഷിക്കാൻ തുനിഞ്ഞില്ലെന്ന് സതീശൻ ആരോപിച്ചു. പരാതിക്കാരിക്ക് പരിക്കേറ്റോ എന്ന് അന്വേഷിക്കാനോ അവരെ അവിടെ നിന്ന് മാറ്റാനോ ശ്രമിക്കാതെ പോലീസ് ഉപേക്ഷിച്ചു പോയത് എന്ത് തരം സുരക്ഷയാണെന്നും അദ്ദേഹം ചോദിച്ചു. സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പോലീസിനെക്കൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കുന്നതെന്നും, സർക്കാരിന് നാണമില്ലെങ്കിലും ഇത് കേൾക്കുന്നവർക്ക് നാണക്കേടുണ്ടാക്കുന്നുണ്ടെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



