പത്തനംതിട്ട: കുടുംബത്തിന്റെ വിയോജിപ്പ് തള്ളിക്കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇത്തവണയും ആറന്മുളയിൽ തന്നെ മത്സരിക്കും. വീണയെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നൽകിയിരുന്നെങ്കിലും പാർട്ടി ഇത് നിരാകരിക്കുകയായിരുന്നു. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോർജ് ജോസഫ് പാർട്ടിയെ സമീപിച്ചത്. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന ഈ ആവശ്യം മുതിർന്ന നേതാവ് തോമസ് ഐസക്കാണ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
എങ്കിലും മണ്ഡലത്തിൽ വീണാ ജോർജ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബുധനാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും വ്യാഴാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജോർജ് ജോസഫിന്റെ വ്യക്തിപരമായ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നും വീണയെ തന്നെ വീണ്ടും കളത്തിലിറക്കാനുമാണ് നിലവിൽ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.



