ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ട് കേസുകളിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച കോടതി വാദം കേൾക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം വേണമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം. അതേസമയം, കേസിൽ പ്രതിയായ എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ, മോഷ്ടിക്കപ്പെട്ടുവെന്ന് കരുതുന്ന പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ആവശ്യപ്പെട്ടു. ഇതിനായി വി.എസ്.എസ്.സി.യെ (VSSC) സമീപിച്ച അന്വേഷണ സംഘം, ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധനയും കാലപ്പഴക്കം നിർണ്ണയിക്കുന്ന പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്കായി വീണ്ടും സാമ്പിളുകൾ ശേഖരിക്കണമോ എന്ന കാര്യത്തിലും അന്വേഷണ സംഘം വ്യക്തത തേടിയിട്ടുണ്ട്.



