തനിക്കെതിരായ ബലാത്സംഗ പരാതികൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും പുറത്തുവരുന്നത് ചാറ്റുകളുടെ ചെറിയ ഭാഗങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ അതിജീവിതമാർ മുഴുവൻ ചാറ്റുകളും പുറത്തുവിടട്ടെയെന്ന് രാഹുൽ വെല്ലുവിളിച്ചു. 24 ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുൽ ഇതേക്കുറിച്ച് സംസാരിച്ചത്.
ഒരാളുടെയും അനുവാദമില്ലാതെ ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാത്ത ധാർമ്മികത താൻ പുലർത്തുന്നുണ്ടെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുള്ളതിനാൽ കേസുകളെ സധൈര്യം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ജയിലിലടയ്ക്കാൻ സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് തുടർച്ചയായ പരാതികൾ ഉണ്ടാകുന്നത്. ആദ്യമായി പരാതി നൽകിയ റിനി ആൻ ജോർജ് എന്ന വ്യക്തിയെ പരിചയപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അപമര്യാദയായി പെരുമാറി എന്നാണ് പറയുന്നത്. എന്നാൽ അന്നത്തെ സന്ദേശങ്ങളും അതിന് അവർ നൽകിയ മറുപടിയും അവർ തന്നെ പുറത്തുവിടട്ടെ എന്ന് രാഹുൽ പറഞ്ഞു.
ഏറ്റവും അടുത്ത സുഹൃത്തായിരുന്ന എം.എ. ഷഹനാസിന്റെ പരാതി തന്നെ ഞെട്ടിച്ചുവെന്നും, യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോഴും പാലക്കാട് മത്സരിക്കാൻ തീരുമാനിച്ചപ്പോഴും തന്നെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്ത വ്യക്തിയാണ് അവരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗൂഢാലോചനയ്ക്ക് പിന്നിൽ പാർട്ടിക്കകത്തുള്ളവരല്ലെന്നും രാഷ്ട്രീയ വൈരം തീർക്കാൻ ശ്രമിക്കുന്ന പുറത്തുള്ളവരാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.



