തിരുവനന്തപുരം:രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയജീവിതം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്കിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിന് ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം എ പ്രിജിന് ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് എഐസിസിയും കെപിസിസിയും കർശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് എ പ്രിജിന് ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് കെപിസിസി നല്‍കിയത്. നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം കൃത്യമായ വിശദീകരണം കെപിസിസി നേതൃത്വത്തിന് നല്‍കാത്ത പക്ഷം തുടര്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.



