വാഷിംഗ്ടൺ:ഇന്ത്യൻ കുടിയേറ്റക്കാരെ അപമാനിക്കുന്ന തരത്തിലുളള വിവാദ പരാമർശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വീണ്ടും പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പുതിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുഎസ് നിയമസഭാംഗം.ഏറ്റവും കൂടുതൽ കാലം കോൺഗ്രസിൽ അംഗമായിരുന്ന ഇന്ത്യൻ അമേരിക്കൻ അംഗമായ അമി ബേരയാണ് വിമർശനം നടത്തിയത്. ഒട്രംപിന്റെ അഭിപ്രായങ്ങൾ "കുറ്റകരവും, വിവരമില്ലാത്തതും, അദ്ദേഹം വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കാത്തതുമാണ് എന്ന് ബെറ വിശേഷിപ്പിച്ചു.ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനെന്ന നിലയിൽ, എന്റെ പാരമ്പര്യത്തിലും എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ അവസരം നൽകിയ രാജ്യത്തിലും ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
കഠിനാധ്വാനത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി - അമ്മ 35 വർഷം പബ്ലിക് സ്‌കൂൾ അധ്യാപികയായും അച്ഛൻ എഞ്ചിനീയറായും ജോലി ചെയ്തു. നിയമപരമായി അവസരം തേടി അമേരിക്കയിലേക്ക് തന്റെ മാതാപിതാക്കൾ എങ്ങനെ എത്തിയെന്നും അദ്ദേഹം വിവരിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ ആരാണെന്നതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ് ട്രംപിന്റെ പരാമർശങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് കാലിഫോർണിയൻ ഡെമോക്രാറ്റ് വാദിച്ചു. കുടിയേറ്റക്കാർ ചരിത്രപരമായി അമേരിക്കയെ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞു. അവർ അമേരിക്കയെ ദുർബലപ്പെടുത്തുന്നില്ല - അവർ അതിനെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



