കോട്ടയം: ആത്മീയമായ ആഘോഷങ്ങൾ ആഡംബരങ്ങളിലേക്കും അപകടങ്ങളിലേക്കും നീങ്ങുന്നതിനെതിരെ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതിയൻ കതോലിക്ക ബാവ. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. ദൈവങ്ങൾ പ്രസാദിക്കുന്നത് വെടിക്കെട്ടിൽ അല്ല എന്നും വിശ്വാസിയുടെ ഹൃദയ വിശുദ്ധിയിൽ ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മതങ്ങളും മനുഷ്യരും ഒരുപോലെ വിവേകപൂർണമായ തീരുമാനം എടുക്കേണ്ട സമയമായി. സഭയുടെ കീഴിലുള്ള പള്ളികളിലും പെരുന്നാളുകൾ ലളിതമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടിനും മറ്റുമായി ചെലവാക്കുന്ന തുക സമാഹരിച്ച് അർഹരായവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് ആരംഭം കുറിക്കണം. ഒരു വർഷത്തെ പെരുന്നാൾ തുക കൊണ്ട് ഒരു ഭവനം എന്ന മാതൃക സഭ പിന്തുടരണം എന്നും ബാവ നിർദേശിച്ചു. അതിരു കടന്ന് ആഘോഷങ്ങൾ പലപ്പോഴും ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. അപരനെ കരുതുന്ന സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുക എന്നും അദ്ദേഹം ഓർമിപ്പിച്ചു.



