ടെഹ്റാൻ/ വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ആവർത്തിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം എന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇറാനു മേലുള്ള നാവിക ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 31 കപ്പലുകൾ തടഞ്ഞു വച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തടഞ്ഞുവെച്ച കപ്പലുകളിൽ ഭൂരിഭാഗവും എണ്ണ ടാങ്കറുകൾ ആണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.
അതിനിടെ ഹോർമൂസ് കടലിടുക്കിൽ രണ്ട് കണ്ടെയ്നർ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പിന്നാലെയാണ് വീണ്ടും ആക്രമണമെന്നാണ് സൂചന. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായ നീട്ടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കകം തന്നെ ആക്രമണം ഉണ്ടായി.



