വാഷിംങ്ടൺ: ചരിത്രപരമായ ഇസ്രയേൽ ലെബനൻ കൂടിക്കാഴ്ച നാളെ നടക്കും. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 34 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമായാണ് നിരീക്ഷിക്കുന്നത്.
ഇറാനെതിരെ യുഎസ് ഇസ്രായേൽ ആക്രമണത്തിന്റെ ഭാഗമായി ലെബനനുമായി ഇസ്രയേൽ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ഇസ്രയേൽ ലെബനലിൽ നടത്തിയ ആക്രമണങ്ങളിൽ വൻതോതിൽ ഉള്ള നാശനഷ്ടങ്ങളും ആൾനാശവും സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിരമായ സമാധാനം കണ്ടെത്തുന്നതിനാണ് കൂടിക്കാഴ്ച്ച ലക്ഷ്യമിടുന്നത്.
അതേസമയം ഇസ്രയേൽ സൈന്യം പിൻവാങ്ങണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പിലാക്കണമെന്നുമാണ് ലെബനൻ മുന്നോട്ടുവെക്കുന്ന ആവശ്യം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്രയേലും ലെബനനും തമ്മിൽ കൂടിക്കാഴ്ച നടത്തും എന്ന സൂചന നൽകിക്കൊണ്ട് ട്രംപ് പോസ്റ്റ് പങ്കുവെച്ചത്.
ഇവരുടെ കൂടിക്കാഴ്ചയെ ചരിത്രപരമായ കൂടിക്കാഴ്ച എന്നാണ് ട്രംപ് പരാമർശിച്ചത്. ഇസ്രയേലും ലെബനനും തമ്മിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു നേതാക്കളും സംസാരിച്ചിട്ട് ഏകദേശം 34 വർഷത്തോളമായി നാളെയാണ് അത് സംഭവിക്കുക എന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.



