ഇറാനെ കടന്നാക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിൽ വെടിനിർത്തൽ കരാർ. പാകിസ്താന്റെ മധ്യസ്ഥതയിലുള്ള നിർദ്ദേശങ്ങൾ ഇറാൻ അംഗീകരിച്ചതായി റിപ്പോർട്ട്.ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന നിബന്ധനയോടെയാണ് ആക്രമണം നിർത്തിവെക്കാൻ ട്രംപ് തയ്യാറായത്. അതേസമയം ഇസ്രായേലും വെടി നിർത്തൽ കരാറുമായി സഹകരിക്കുമെന്നാണ് വൈറ്റ് ഹൗസിൽ നിന്നും ലഭിക്കുന്ന വിവരം.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ പത്തിന സമാധാന നിർദ്ദേശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടവയാണെന്നും ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചു. തർക്കം നിലനിൽക്കുന്ന വിഷയങ്ങളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ഭൂരിഭാഗം എല്ലാ കാര്യങ്ങളിലും ധാരണയായി എന്നും ദിവസങ്ങൾക്കകം തന്നെ അന്തിമമായ ഒരു നീക്കം ഉണ്ടാകും എന്നുമാണ് സൂചന.
ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതേസമയം ആറാഴ്ചയോളം നീണ്ടു നിന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഏതാണ്ട് 5000 ത്തോളം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇവയിൽ തന്നെ 1600ഓളം ആളുകൾ ഇറാനിലെ സാധാരണ ജനങ്ങളാണ് എന്നുള്ളതും യുദ്ധത്തിന്റെ നിസ്സഹായവസ്ഥയെ ചൂണ്ടിക്കാണിക്കുന്നു.



