ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസികളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാപ്പ് പറയാതെ സർക്കാർ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം' തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം വിമർശിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപഭൂമിയാക്കുകയും ചെയ്തു. യുവതികളെ നിർബന്ധിച്ച് കയറ്റാൻ മുഖ്യമന്ത്രി വാശിപിടിച്ചെന്നും, ഈ തെറ്റിന് അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. തിരുത്തിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയിൽ എത്തുന്ന ഭക്തരെ 'പ്രിവിലേജ്ഡ് ക്ലാസ്സ്' എന്ന് തരംതിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയിൽ തുല്യരാണ്. ഭക്തർക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാരാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്. നിലവിലെ സർക്കാരിന്റെ ഈ നീക്കങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. ഭക്തരെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്ത തനിക്കെതിരെയും ഉമ്മൻചാണ്ടിക്കെതിരെയും കേസുകൾ ഉണ്ടായിരുന്നെങ്കിലും റാന്നി കോടതി അത് തള്ളിയിരുന്നു. ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ സർക്കാർ മാപ്പ് പറയാതെ എന്ത് ചെയ്താലും അത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.



