2026 ലെ ലോകകപ്പിനായി മാസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കയിലെ ഡാളസിലും ആർലിംഗ്ടണിലും മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ഹോട്ടൽ മുറികൾ റദ്ദാക്കി ഫിഫ. ടൂർണ്ണമെന്റ് സ്റ്റാഫുകൾക്കും മാധ്യമങ്ങൾക്കും വേണ്ടി നീക്കിവെച്ച മുറികളാണ് ഫിഫ റദ്ദാക്കിയത്. എന്നാൽ കാണികളുടെ എണ്ണത്തിൽ വ്യക്തത വരുന്നതിന് അനുസരിച്ചുള്ള സ്വാഭാവികം നടപടിയാണ് ഇതെന്നാണ് ഫിഫ നൽകുന്ന വിശദീകരണം.
അമേരിക്കയിലെ കർശനമായ വിസ നിയമങ്ങളും ട്രാവൽ ബോണ്ട് നിബന്ധനകളും അന്താരാഷ്ട്ര സഞ്ചാരികളുടെ വരവിനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. 15000 ഡോളർ ബോണ്ട് വരെയാണ് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കാനായി നൽകേണ്ടിവരുന്നത്. ഇത് വിദേശത്തുനിന്നുള്ള ആളുകളെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
എന്നാൽ വിദേശത്തു നിന്നുള്ള കാണികളുടെ വരവ് കുറയുകയാണെങ്കിലും അമേരിക്കയിലെ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ വലിയ താല്പര്യം ഉള്ളതിനാൽ ടിക്കറ്റുകൾ വിറ്റുപോകും എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എന്നിരുന്നാലും ഹോട്ടൽ നിരക്കുകളിൽ 46% വർദ്ധനവും ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ലോകകപ്പിലൂടെ ഈയൊരു മേഖലയിൽ 1.5 ബില്യൺ മുതൽ 2 ബില്യൺ ഡോളർ വരെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.



