ജി. സുധാകരന്റേത് ഒരു മനുഷ്യന് ചേരാത്ത വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ മറ്റൊരു പക്ഷവുമായി ചേരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സ്ഥാനാർത്ഥിയാകാൻ വേണ്ടി ഇത്തരക്കാർ നടത്തുന്നത് വർഗവഞ്ചനയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന് മാറ്റം വരുന്നുവെന്ന് തോന്നിയപ്പോൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ബോധപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ജില്ലാ സെക്രട്ടറി ആർ. നാസർ വഴി സംസാരിക്കാൻ ശ്രമിച്ചപ്പോഴും അനുകൂലമായ നിലപാടല്ല ഉണ്ടായതെന്നും, സുധാകരൻ കാലേകൂട്ടി തീരുമാനിച്ച കാര്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്നം വിഫലമാകുമെന്ന് ജി. സുധാകരൻ തിരിച്ചടിച്ചു. സി പി ഐ എം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ കോൺഗ്രസ് വിജയിക്കുന്നതാണ് കാണുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആറ് പതിറ്റാണ്ടോളം പ്രസ്ഥാനത്തിനൊപ്പം നിന്ന തനിക്ക് ഇപ്പോൾ ഭയരഹിതമായി പ്രവർത്തിക്കാൻ സാഹചര്യമില്ലെന്നും അഴിമതിക്കും മാഫിയാ രാഷ്ട്രീയത്തിനുമെതിരായ നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴയിൽ ജനകീയ സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങളെ ബാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.



