കൊച്ചിയിൽ സിനിമാ നടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കതൃക്കടവ് സ്വദേശി വിപിൻ റോയിയെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു ഷോപ്പിലെത്തിയപ്പോഴാണ് നടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചത്. എംബിഎ ബിരുദധാരിയും കാക്കനാട്ടെ ഒരു ഐടി കമ്പനി മാനേജറുമാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കുറച്ചുകാലമായി ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇയാൾ നടിയെ ശല്യം ചെയ്തിരുന്നതായാണ് വിവരം.
കഴിഞ്ഞ വ്യാഴാഴ്ച കലൂർ സ്റ്റേഡിയത്തിന് സമീപത്തെ കടയിലേക്ക് നടി എത്തിയപ്പോൾ പിന്തുടർന്ന പ്രതി, അവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ സമയം കയറിപ്പിടിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടിയുടെ പരാതിയെത്തുടർന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത വിപിൻ റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. താൻ നടിയുടെ ആരാധകനാണെന്നാണ് ഇയാൾ പോലീസിന് നൽകിയ പ്രാഥമിക മൊഴി.



