അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ സി.പി.എം മുൻ നേതാവ് ജി. സുധാകരന് പിന്തുണ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ സുധാകരനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുന്ന കാര്യം ഡൽഹിയിൽ ചേരുന്ന ഹൈക്കമാൻഡ് യോഗത്തിൽ പാർട്ടി ഔദ്യോഗികമായി അറിയിക്കും.
സി.പി.എമ്മുമായി പിണങ്ങി സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുത്തിരുന്ന സുധാകരൻ, കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിന്തുണ സ്വീകരിക്കാൻ തീരുമാനിച്ചത്. ഏഴു തവണ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുകയും നാല് തവണ വിജയിച്ച് മന്ത്രിയാകുകയും ചെയ്ത സുധാകരന്റെ ഈ മാറ്റം ഇടതുപക്ഷത്തിന് വലിയ വെല്ലുവിളിയായേക്കാം.
യു.ഡി.എഫ് പിന്തുണയോടെ സുധാകരൻ കളത്തിലിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം, സുധാകരന്റെ നീക്കം തിരിച്ചടിയുണ്ടാക്കില്ലെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. സുധാകരനെതിരെ 'പാർട്ടി വഞ്ചകൻ' എന്ന രീതിയിലുള്ള പ്രചാരണങ്ങൾ സി.പി.എം ക്യാമ്പ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
1967 മുതൽ ഇടതിനൊപ്പം ഉറച്ചുനിന്ന ചരിത്രമുള്ള അമ്പലപ്പുഴ മണ്ഡലത്തിൽ 2006, 2011, 2016 വർഷങ്ങളിൽ മികച്ച ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചിരുന്നത്. എന്നാൽ 2021-ൽ എച്ച്. സലാമിനെ മത്സരിപ്പിച്ചപ്പോൾ ഭൂരിപക്ഷം പകുതിയോളമായി കുറഞ്ഞത് വലിയ ചർച്ചയായിരുന്നു. സലാമിന്റെ സ്ഥാനാർത്ഥിത്വത്തിൽ അന്നേ അതൃപ്തിയുണ്ടായിരുന്ന സുധാകരൻ ഇപ്പോൾ പരസ്യമായി പാർട്ടി വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരരംഗത്തെത്തുന്നത് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.



