കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതി അലുവ അതുലിനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങിയ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒപ്പിട്ട ശേഷം മടങ്ങിപ്പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. പട്ടാപ്പകൽ നടുറോഡിൽ വെച്ച് ഇന്നോവ കാറിലെത്തിയ നാലംഗ സംഘം അതുൽ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ കുഴിയിലേക്ക് മറിഞ്ഞതോടെ പുറത്തിറങ്ങിയ അതുലിനെ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അതുലിനെ ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണ സമയത്ത് കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ മറ്റൊരു ഗുണ്ടാസംഘമാണെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വർഷം മാർച്ച് 27-നാണ് ഗുണ്ടാ നേതാവായ ജിം സന്തോഷിനെ അതുലും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സ്ഫോടകവസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അന്ന് സന്തോഷിനെ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികാരമാണ് ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.



