കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവെച്ച് വീഴ്ത്തി കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനാണ് കാലിൽ വെടിയേറ്റത്. റിൻഷദിന്റെ ആറുലക്ഷം രൂപയും അക്രമികൾ കവർന്നു.ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹൈദരാബാദ് കോട്ടിയിൽ ചാർമിനാറിന് സമീപത്തെ ബാങ്ക് സ്ട്രീറ്റിലെ എടിഎം കൗണ്ടറിലായിരുന്നു സംഭവം. വസ്ത്രങ്ങൾ വാങ്ങാനായി ഹൈദരാബാദിലെത്തിയ റിൻഷദ്, ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു.
ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്റെ കാലിന് വെടിവെച്ചു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.



