വാഷിംഗ്ടൺ : ഇറാന്റെ അവകാശവാദങ്ങൾ അമേരിക്ക പൂർണ്ണമായി തള്ളിയതായി റിപ്പോർട്ട്. എല്ലാം കെട്ടിച്ചമച്ചതാണ് എന്ന് ആരോപിച്ചാണ് നീക്കം.സംഘർഷം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ധാരണാപത്രത്തിന്റെ (എംഒയു) കരട് ചട്ടക്കൂട് ലഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഇതെല്ലാം തള്ളിക്കൊണ്ട് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.
ഇറാൻ നിയന്ത്രിത മാധ്യമങ്ങളിൽ നിന്നുള്ള ഈ റിപ്പോർട്ട് ശരിയല്ല, അവർ പുറത്തുവിട്ട ധാരണാപത്രം പൂർണ്ണമായ കെട്ടിച്ചമച്ചതാണ്. ഇറാനിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ പുറത്തുവിടുന്നത് ആരും വിശ്വസിക്കരുത്. വസ്തുതകൾ പ്രധാനമാണ് എന്നും അമേരിക്ക പ്രതികരിച്ചു.വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ആശയവിനിമയ പേജായ റാപ്പിഡ് റെസ്‌പോൺസസ് 47 പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ആരോപിക്കപ്പെട്ട ചട്ടക്കൂട് ഒരു മാസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് നിർദ്ദേശിച്ചിരുന്നു. അതേസമയം ഇറാന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് അമേരിക്ക സൈനികരെ പിൻവലിക്കുകയും നാവിക ഉപരോധം നീക്കുകയും ചെയ്യുമായിരുന്നു.



