അമേരിക്കൻ സൈന്യത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ ദീർഘകാലത്തോളെ സേവനമനുഷ്ഠിച്ച അഫ്ഗാൻ അഭയാർത്ഥി ടെക്സസിൽ ഇമിഗ്രേഷൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി റിപ്പോർട്ട്. 41 വയസ്സുകാരനായ മുഹമ്മദ് നസീർ പക്തിയാവാൽ ആണ് മരണപ്പെട്ടത്. കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ തികയുന്നതിന് മുൻപാണ് മരണപ്പെട്ടത്. 2005 മുതൽ പത്ത് വർഷത്തിലേറെ അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം, 2021-ൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറിയ സമയത്താണ് കുടുംബത്തോടൊപ്പം യുഎസിലെത്തിയത്. മാർച്ച് 13-ന് രാവിലെ മക്കളെ സ്കൂളിൽ വിടാൻ തയ്യാറെടുക്കുന്നതിനിടെ റിച്ചാർഡ്സണിലെ അപ്പാർട്ട്മെന്റിന് മുന്നിൽ വെച്ചാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലിരിക്കെ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാർച്ച് 14-ന് മരണം സംഭവിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നസീർ. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് കുടുംബവും മനുഷ്യാവകാശ സംഘടനകളും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. 2026-ൽ മാത്രം ഐ.സി.ഇ കസ്റ്റഡിയിൽ മരിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് മുഹമ്മദ് നസീർ പക്തിയാവാൽ എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.



