ധർമ്മടം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാർ ഓഫീസിലെത്തി റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണയ്ക്കാണ് അദ്ദേഹം പത്രിക കൈമാറിയത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി, ഇ.പി. ജയരാജൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം എത്തിയത്. നേരത്തെ നിശ്ചയിച്ചിരുന്ന വാഹന പ്രചാരണം ഒഴിവാക്കിയായിരുന്നു പത്രിക സമർപ്പണം. പത്രിക നൽകിയ ശേഷം മടങ്ങവെ, രാഷ്ട്രീയ കാര്യങ്ങൾ പിന്നീട് വിശദമായി പറയാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജനവിധി തേടുന്നത്. ഇതിനു മുൻപ് മൂന്ന് തവണ കൂത്തുപറമ്പിലും ഒരു തവണ തളിപ്പറമ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇത്തവണ കൂടി എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്ന നേതാവെന്ന റെക്കോർഡ് പിണറായി വിജയന് സ്വന്തമാകും. പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മലപ്പുറത്തെ വിവിധ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ വീടുകൾ കയറിയുള്ള പ്രചാരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകും.



