തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന അപൂർവ്വ സ്വർണാഭരണങ്ങൾ മോഷണം പോയി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ നവംബർ മാസത്തിലാണ് മോഷണം നടന്നതെന്നാണ് സൂചന. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി രഹസ്യമായി അന്വേഷണം നടന്നു വരികയായിരുന്നു.
പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങൾ, വിദേശത്തുനിന്നും കൊണ്ടുവന്നവ, പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച ആഭരണങ്ങൾ എന്നിവയാണ് നഷ്ടപ്പെട്ടത്. പിച്ചിപ്പൂമുട്ട്, സ്വർണ്ണ പാദസരം, നാഗപ്പട കമ്മൽ, മാല തുടങ്ങി 12 ഇനം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ആഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം സ്ഥിരീകരിച്ചെങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അറിയിച്ചു. സംഭവത്തിൽ കൊട്ടാരത്തിലെ ജീവനക്കാരുടെയും സന്ദർശകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.



