മലയാള സിനിമയിലെ മുൻനിര ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധേയനായ നടൻ ഹരിമുരളിയെ (27) പയ്യന്നൂർ അന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രശസ്ത നാടക-സിനിമാ താരം പയ്യന്നൂർ മുരളിയുടെയും (കെ.യു. മുരളി) പ്രസന്നയുടെയും മകനാണ്. ലാൽജോസ് ചിത്രം 'രസികൻ' എന്ന സിനിമയിലൂടെയാണ് ഹരിമുരളി വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 'അണ്ണൻതമ്പി', 'മാടമ്പി', 'ഡോൺ', 'പട്ടണത്തിൽ ഭൂതം', 'ഉലകംചുറ്റം വാലിബൻ' തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. പിതാവിനോടൊപ്പം നാടക ക്യാമ്പുകളിൽ പങ്കെടുത്തതാണ് ഹരിയെ അഭിനയരംഗത്തേക്ക് എത്തിച്ചത്. എ.എം. നസീർ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം.
പഠനത്തിനായി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ഹരിമുരളി, 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചെത്തിയത്. ഇതിൽ പൃഥ്വിരാജിന്റെ അനിയനായി താരം വേഷമിട്ടു. വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷനിൽ ബിരുദധാരിയായ ഹരി കൊച്ചിയിൽ വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. സിനിമാ നിർമ്മാണത്തിലും തിരക്കഥാരചനയിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹം, മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മുൻപ് പങ്കുവെച്ചിരുന്നു. യുവനടന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



