അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികോപദ്രവം നടത്തുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു. മാർച്ച് 5-ന് രാത്രിയാണ് 30 വയസ്സുകാരനായ ജെയ്‌മീർ ജോൺസ് വാക്കർ കൊല്ലപ്പെട്ടത്. നവജാത ശിശുവിനെ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കറും കുട്ടിയുടെ അമ്മയും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ വാക്കർ യുവതിയെ മുറിക്കുള്ളിലിട്ട് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി.
അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് ഭയന്ന കുട്ടി, അമ്മയുടെ പേരിൽ ലൈസൻസുള്ള തോക്കെടുത്ത് വാക്കറുടെ മുഖത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടിവെപ്പിന് ശേഷം കുട്ടിയും അമ്മയും പോലീസുമായി പൂർണ്ണമായി സഹകരിച്ചു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി വെടിവെച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൊലപാതകത്തിന് ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റൾ പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. നിലവിൽ കുട്ടിക്കെതിരെ കേസുകളൊന്നും ചാർജ് ചെയ്തിട്ടില്ല. എന്നാൽ ഇത്രയും ചെറിയ പ്രായത്തിൽ ഇത്തരമൊരു കടുത്ത തീരുമാനമെടുത്ത കുട്ടി അനുഭവിക്കുന്ന മാനസികാഘാതത്തെക്കുറിച്ച് അയൽവാസികൾ വലിയ ആശങ്ക പ്രകടിപ്പിച്ചു.



