ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് "എന്തിനാണ്?" എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. കെ.എസ്.ആർ.ടി.സിയുടെ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭയിലും ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല. ഭാര്യ ബിന്ദു മേനോനുമായുണ്ടായ തർക്കം ക്ഷമാപണം നടത്തിയതിലൂടെ പരിഹരിച്ചതായും വിവരമുണ്ട്.
ഇന്നലെ രാത്രിയാണ് മന്ത്രി ഭാര്യയോട് മാപ്പ് പറഞ്ഞത്. ബിന്ദു മേനോന്റെ സഹോദരിയുടെ ഫോണിലേക്കാണ് മന്ത്രി വിളിച്ചത്. തന്നോട് ക്ഷമാപണം നടത്തിയതിനാൽ പോലീസിൽ പരാതി നൽകാനില്ലെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളെ അറിയിച്ചു. മന്ത്രിക്ക് 5000 പ്രണയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞതാണ് തന്നെ വേദനിപ്പിച്ചതെന്നും അതിനാലാണ് വൈകാരികമായി പ്രതികരിച്ചതെന്നും ബിന്ദു വിശദീകരിച്ചു. ഗണേഷിനെ തനിക്ക് അത്രയധികം ഇഷ്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ, മന്തിയെ അനഭിലഷണീയമായ സാഹചര്യത്തിൽ കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ബിന്ദു മേനോൻ ഉയർത്തിയിരുന്നു. ഇതിന്റെ പേരിൽ പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കുടുംബവുമായുള്ള ഒത്തുതീർപ്പ് വാർത്തകൾ പുറത്തുവരുന്നത്.



