മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി. തന്നെ അപമാനിച്ചതായി കണക്കാക്കേണ്ടെന്നും അത് കേവലം ഒരു സ്വകാര്യ സംഭാഷണം മാത്രമാണെന്നും മമ്മൂട്ടി റഫീഖിനെ അറിയിച്ചു. വീഡിയോ കോളിലൂടെയും അല്ലാതെയും രണ്ടുതവണയാണ് മമ്മൂട്ടി റഫീഖുമായി സംസാരിച്ചത്. താൻ താങ്കളോട് മാത്രം പറഞ്ഞ കാര്യം എങ്ങനെ പുറത്തുവന്നു എന്ന് അറിയില്ലെന്നും മമ്മൂട്ടി വിശദീകരിച്ചു.
തന്റെ സ്വകാര്യ സന്ദർശനത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല എന്ന നിലപാടിലായിരുന്നു മമ്മൂട്ടി അന്ന് പ്രതികരിച്ചത്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികനായ മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് ഇത്തരത്തിൽ പെരുമാറാൻ പാടില്ലായിരുന്നു എന്ന നിലയിലുള്ള സൈബർ ആക്രമണങ്ങളും നടന്നു. എന്നാൽ മമ്മൂട്ടിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളി മന്ത്രി പി. രാജീവ് രംഗത്തെത്തിയിരുന്നു.



