കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയിക്കുന്ന രീതിയിലുള്ള അവഗണനയാണ് കേന്ദ്രം കാട്ടിയതെന്ന് അദ്ദേഹം വിമർശിച്ചു. എയിംസ്, അതിവേഗ റെയിൽപാത തുടങ്ങിയ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും, ബിജെപി നേതാക്കളുടെ വികസിത കേരളം വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആമ പരിപാലന കേന്ദ്രം അനുവദിച്ചത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
റബ്ബർ കർഷകരുടെ പ്രശ്നങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേപോലെ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപയാക്കുമെന്ന എൽ.ഡി.എഫ് വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും കാർഷിക മേഖലയിലെ തളർച്ച പരിഹരിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



