ഇന്ത്യയിൽ സിനിമാസംഗീതത്തിന്റെ കാലം അസ്തമിക്കുകയാണെന്നും സമാന്തര സംഗീതത്തിന് പ്രാധാന്യം വർദ്ധിക്കുകയാണെന്നും പ്രശസ്ത ഗായകൻ ജി. വേണുഗോപാൽ. പ്രമുഖ ഗായകൻ അരിജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം മുൻനിർത്തിയാണ് അദ്ദേഹം ഇത്തരമൊരു നിരീക്ഷണം നടത്തിയത്. സിനിമാ പിന്നണി ഗാനരംഗത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന ഒരു "ഡൂംസ്ഡേ പ്രെഡിക്ഷൻ" (Doomsday Prediction) അരിജിത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
നിലവിൽ റെക്കോർഡിംഗ് ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്നത് ടി-സീരീസ്, സീ മ്യൂസിക്, സോണി മ്യൂസിക് തുടങ്ങിയ വൻകിട മ്യൂസിക് ലേബലുകളാണ്. ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ, ലൈസൻസിംഗ് അവകാശങ്ങൾ തുടങ്ങിയവയെല്ലാം ഇവരുടെ നിയന്ത്രണത്തിലാണ്. അരിജിത് സിങ്ങ്, ശങ്കർ മഹാദേവൻ, സോനു നിഗം തുടങ്ങിയ ഗായകർ ഇന്ന് ബോളിവുഡ് സിനിമാ സംഗീതത്തിന് അതീതമായി സമാന്തര സംഗീത പ്ലാറ്റ്‌ഫോമുകളിൽ സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു. ചെറിയ പരിമിതികൾക്കുള്ളിൽ നിന്ന് പാടിയിരുന്ന ഇവർ ഇപ്പോൾ സ്വതന്ത്രമായി തങ്ങളുടെ പ്രതിഭ തെളിയിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ മാറ്റം ബോളിവുഡിൽ മാത്രമല്ല, കേരളത്തിലും പ്രകടമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നു. സിനിമാ പിന്നണി ഗായകരുടെ പരിപാടികളേക്കാൾ ആസ്വാദകർ ഇപ്പോൾ ഹരീഷ് ശിവരാമകൃഷ്ണന്റെ 'അഗം' ബാൻഡ്, റാപ്പ് സംഗീത രംഗത്തെ വേടൻ, ഹനുമാൻ കൈൻഡ്, ഡെഫ്സി, ഭക്തിഗാന രംഗത്തെ നന്ദഗോവിന്ദം ഭജൻസ് തുടങ്ങിയവരെയാണ് നെഞ്ചേറ്റുന്നത്. ഇത്തരം സ്വതന്ത്ര സംഗീത ബാൻഡുകളുടെയും കലാകാരന്മാരുടെയും ഉദയം സിനിമാ സംഗീതത്തിന്റെ പ്രാധാന്യം കുറയുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.



