വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ സെൻസർ ബോർഡ് വിവാദത്തിൽ നടന് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മിനിസ്ട്രിയുടെ നടപടി തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കരൂർ അപകടവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിന് ശേഷം ടിവികെ അധ്യക്ഷൻ വിജയ് ചെന്നൈയിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങൾക്കാണ് വിജയ് മറുപടി നൽകിയത്. കരൂർ അപകടത്തിന്റെ ഉത്തരവാദിത്തം പ്രാദേശിക ഭരണകൂടത്തിനാണെന്നും ആവശ്യമായ വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നതായും വിജയ് മൊഴി നൽകി. സർക്കാരിനും പോലീസിനും വീഴ്ച പറ്റിയെന്ന തന്റെ മുൻ ആരോപണങ്ങൾക്കുള്ള തെളിവുകളും അദ്ദേഹം സിബിഐക്ക് മുന്നിൽ വിശദീകരിച്ചു. പൊങ്കൽ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയ സിബിഐ, അടുത്ത ആഴ്ച വീണ്ടും ഹാജരാകാൻ വിജയിനോട് നിർദ്ദേശിച്ചിട്ടുണ്ട്.



