തിരുവനന്തപുരം: ഒടുവിൽ ''കൈ'' യ്യിൽ മുറുക്കെ പിടിക്കാൻ തീരുമാനിച്ച് പി.വി. അൻവർ.ഒരു വർഷത്തെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പി.വി. അൻവർ യു.ഡി.എഫിന്റെ ഭാഗമായി. ഇടതുപക്ഷം വിട്ട് പുറത്തുവന്നതിനുശേഷം യു.ഡി.എഫ് പ്രവേശനത്തിനായി നിരന്തരശ്രമങ്ങളാണ് നിലമ്പൂർ മുൻ എം.എൽ.എ ആയിരുന്ന അൻവർ നടത്തിയിരുന്നത്. മുസ്ലിം ലീഗ് നേതാക്കളുമായും ഡൽഹിയിൽ കെ.സി. വേണുഗോപാലുമായും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, അൻവറുമായി സഹകരിക്കില്ലെന്ന വി.ഡി. സതീശന്റെ കർക്കശമായ നിലപാട് തുടക്കത്തിൽ അൻവറിന് തിരിച്ചടിയായി. എം.എൽ.എ സ്ഥാനം രാജിവെക്കുമ്പോഴും തന്റെ ഭാവി രാഷ്ട്രീയം യു.ഡി.എഫിനൊപ്പമാണെന്ന് അൻവർ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് അൻവർ അറിയിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കരുതെന്ന അൻവറിന്റെ നിലപാടും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചു. വി.എസ്. ജോയിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അൻവർ കടുത്ത നിലപാട് സ്വീകരിക്കുകയും ഇത് യു.ഡി.എഫ് പ്രവേശനത്തിന് തടസ്സമാകുകയും ചെയ്തു. എങ്കിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന അൻവറിന്റെ പ്രഖ്യാപനം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒന്നായിരുന്നു.



