വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന ചൊല്ലുന്നതിനിടയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ചൊല്ലിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ചുവെന്നാരോപിച്ച് ഒരുപറ്റം ആളുകൾ വിമർശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടന്നത്. ക്ഷേത്ര പുനർനിർമ്മാണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭജന സംഘടിപ്പിച്ചത് എന്നും അവർ ഫ്രീ ആയിട്ടാണ് അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചത് എന്നും ക്ഷേത്ര കമ്മിറ്റി പറയുന്നു.
പരിപാടി നടന്നത് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തല്ല. അവിടെ അതിനുള്ള സൗകര്യമില്ലാത്തതുകൊണ്ട് പുറത്ത് പ്രത്യേകമായി സ്ഥലം ഒരുക്കുകയായിരുന്നു. മാത്രമല്ല നാട്ടിലെ എല്ലാ മത വിഭാഗത്തിൽപ്പെടുന്ന ജനങ്ങളും സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി സംഘടിപ്പിക്കാൻ സാധിച്ചത്. ഈ ക്ഷേത്രത്തിൽ നടക്കുന്ന ഏത് പരിപാടികളിലും എല്ലാ മതവിഭാഗത്തിൽപ്പെട്ട ആളുകളും പങ്കുചേരാറുണ്ട്. ഈ നാടിന്റെ മഹത്വം അതാണ്.
ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പ്രോഗ്രാം സംഘടിപ്പിച്ചതെന്നും ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ട് ഇവിടുത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ടന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കുന്നു.



