ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്ക് അറുതി വരുത്താനുള്ള നീക്കത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ചരക്കുകപ്പലുകളെ ഭീഷണിപ്പെടുത്തുന്ന പശ്ചാത്തലത്തിൽ പ്രമുഖ ഷിപ്പിംഗ് കമ്പനികൾ ഈ പാത ഉപേക്ഷിച്ചത് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
സാധാരണ ജനജീവിതത്തെ ബാധിക്കുമെന്നതിനാൽ ഇറാന്റെ ഊർജ്ജ മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് നേരത്തെ അമേരിക്ക വിട്ടുനിന്നിരുന്നുവെങ്കിലും, ഇപ്പോഴത്തെ പ്രത്യേക സാഹചര്യം ട്രംപിനെ കടുത്ത തീരുമാനങ്ങളിലേക്ക് നയിക്കുകയായിരുന്നു.
ഹോർമുസ് പാത തുറക്കുന്ന കാര്യത്തിൽ സഖ്യകക്ഷികളിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിലുള്ള അതൃപ്തിയും ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വവുമാണ് ട്രംപിന്റെ പുതിയ നിലപാടിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തിങ്കളാഴ്ച രാത്രിയോടെ ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, വരാനിരിക്കുന്ന നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്.



