വാഷിംഗ്‌ടൺ ഡിസി: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനത്തിന്റെ വക്കിലാണെന്നും രാജ്യം ഉടൻ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ക്യൂബയിലുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക പരാമർശം.
ക്യൂബ അതിന്റെ അവസാനം കാണുകയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, രാജ്യത്തെ 'ഏറ്റെടുക്കാനുള്ള' ബഹുമതി തനിക്ക് ലഭിക്കുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്യൂബ നിലവിൽ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നും അവരെ സ്വതന്ത്രമാക്കാനോ ഏറ്റെടുക്കാനോ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയിൽ നിന്നുള്ള ഇന്ധന സഹായം അമേരിക്കൻ ഇടപെടലിലൂടെ തടഞ്ഞതാണ് ക്യൂബയെ ഇത്ര വലിയ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ക്യൂബയെ 'സൗഹൃദപരമായി ഏറ്റെടുക്കുന്നതിനെക്കുറിച്ച്' സംസാരിച്ച ട്രംപ്, ഇപ്പോൾ കുറച്ചുകൂടി കർക്കശമായ നിലപാടിലേക്കാണ് മാറിയിരിക്കുന്നത്. വെനസ്വേലയിൽ നിന്നുള്ള എണ്ണയും പണവും പൂർണ്ണമായും തടഞ്ഞത് തന്റെ ഇടപെടലിലൂടെയാണെന്നും അതുകൊണ്ടാണ് അവർ ഇപ്പോൾ ഈ വലിയ പ്രതിസന്ധി നേരിടുന്നതെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.



