ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷന് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ എഫ്‌ബിഐ (FBI) ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ഇസ്‌ലാം വിരുദ്ധ പ്രതിഷേധ പ്രകടനത്തിനിടെയാണ് രണ്ട് നാടൻ ബോംബുകൾ (IED) എറിയപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പെൻസിൽവേനിയ സ്വദേശികളായ എമിർ ബാലത്ത് (18), ഇബ്രാഹിം കായുമി (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്ര വലതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനെതിരെ എത്തിയ നൂറിലധികം വരുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം.
സ്പോർട്സ് ഡ്രിങ്ക് ബോട്ടിലുകളിലും ഗ്ലാസ് ജാറുകളിലുമായി നിർമ്മിച്ച ബോംബുകളിൽ നട്ടുകളും ബോൾട്ടുകളും ഉൾപ്പെടെയുള്ള മാരകമായ ലോഹക്കഷ്ണങ്ങൾ നിറച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. പ്രതികൾക്ക് ഐസിസ് (ISIS) പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. എമിർ ബാലത്ത് അടുത്തിടെ തുർക്കി സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എഫ്‌ബിഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രതികൾക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും. നഗരത്തിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളെയും അക്രമങ്ങളെയും മേയർ മംദാനി ശക്തമായി അപലപിച്ചു.



