മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ് വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറ് തവണ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, രാഷ്ട്രീയത്തിന് പുറമെ പത്രപ്രവർത്തന രംഗത്തും സജീവമായിരുന്നു. ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ മാധ്യമങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1936 സെപ്റ്റംബർ 20-ന് കോയമ്പത്തൂരിൽ ജനിച്ച കെ.പി. ഉണ്ണികൃഷ്ണൻ ചെന്നൈയിലെ പ്രമുഖ കലാലയങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1960-ൽ കോൺഗ്രസിൽ അംഗമായി. 1971 മുതൽ 1991 വരെയുള്ള ആറ് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും വടകരയിൽ നിന്ന് അദ്ദേഹം വിജയിച്ചു. കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് വിവിധ വിഭാഗങ്ങളിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം 1993-ലാണ് മാതൃസംഘടനയായ കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.



