തിരുവനന്തപുരം വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം മറന്നുവെച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദേശിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ വീഴ്ച കണ്ടെത്തിയതായി കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. സിടി സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ശേഷം വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് യോഗം ചേർന്നായിരിക്കും ശസ്ത്രക്രിയയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ആരോഗ്യമന്ത്രി വീണാ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. 2021 മെയിലായിരുന്നു വണ്ടാനം മെഡിക്കൽ കോളേജിൽ ഉഷയുടെ ശസ്ത്രക്രിയ നടന്നത്. അന്നുമുതൽ കഠിനമായ വേദന അനുഭവിച്ചിരുന്നതായും ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഉഷ പറഞ്ഞു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മൂത്രസഞ്ചിയിൽ കല്ലാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.



