നടൻ ബിജു മേനോൻ കരാർ പ്രകാരമുള്ള സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കുന്നില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ആരോപിച്ചു. പ്രൊമോഷന് ഹാജരാകാത്തത് കാരണം ഒരു നിർമാതാവിന് ചാനൽ വിഹിതത്തിൽ നിന്നും 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും, ജിത്തു ജോസഫ് ചിത്രത്തിന്റെ കാര്യത്തിലും സമാനമായ വീഴ്ചയുണ്ടായതായും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കരാറിൽ ഒപ്പിട്ട ശേഷം പ്രൊമോഷൻ ഉത്തരവാദിത്തങ്ങളിൽ നിന്ന് നടൻ പിന്മാറുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മലയാള സിനിമയിൽ തൊഴിലാളികൾക്കായി പുതിയ കോൾ ഷീറ്റ് സമ്പ്രദായം നടപ്പിലാക്കിയതായും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒപ്പിട്ട പുതിയ കരാർ പ്രകാരം ജോലിസമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറയും. നടീനടന്മാർ വൈകിയെത്തുന്നത് മൂലം തൊഴിലാളികൾ അധികസമയം ജോലി ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനും, കൃത്യമായ വിശ്രമവും ഓവർടൈം വേതനവും ഉറപ്പാക്കാനും ഈ വിപ്ലവകരമായ കരാർ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.



