പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് നടൻ ഹരീഷ് കണാരൻ. ബാദുഷ തനിക്ക് തരാനുള്ള പണം ശമ്പളമായി കരുതണമെന്ന് പറഞ്ഞിട്ടില്ലെന്നും, അത് തിരിച്ചു ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും ഹരീഷ് വ്യക്തമാക്കി. വീടുപണിയുടെ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോഴാണ് പണം ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ 'എആർഎം' (ARM) എന്ന സിനിമയിലെ അവസരം തനിക്ക് നഷ്ടമായെന്നും, തനിക്ക് ഡേറ്റില്ലെന്നാണ് ബാദുഷ സംവിധായകനോട് പറഞ്ഞതെന്നും ഹരീഷ് ആരോപിച്ചു. ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധുരക്കണക്ക്, ബിജു മേനോൻ ചിത്രം എന്നിവയുമായി ബന്ധപ്പെട്ട ബാദുഷയുടെ ആരോപണങ്ങളും ഹരീഷ് നിഷേധിച്ചു. ബിജു മേനോനുമായി ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്നും ബാദുഷ പറഞ്ഞ കാര്യങ്ങളിൽ സത്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഉല്ലാസ പൂത്തിരി' എന്ന സിനിമയിൽ അഭിനയിച്ച പ്രതിഫലം ലഭിക്കാത്തതിനാലാണ് നിർമ്മാതാവായി തന്റെ പേര് നൽകിയത്. സെറ്റിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്ന ആരോപണം തെറ്റാണെന്നും വല്ലപ്പോഴും മദ്യപിക്കുമെന്നല്ലാതെ ജോലിസ്ഥലത്ത് അത്തരം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഹരീഷ് മറുപടി നൽകി. വിവാദങ്ങളിലേക്ക് ബാദുഷയുടെ കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഹരീഷ് കണാരൻ വ്യക്തമാക്കി.



