മലയാള സിനിമയിൽ തന്റെ നിലപാടുകൾ കൊണ്ടും അഭിനയശൈലി കൊണ്ടും ശ്രദ്ധേയയായ നടിയാണ് ശ്വേത മേനോൻ. കരിയറിന്റെ തുടക്കത്തിൽ മമ്മൂട്ടിക്കൊപ്പം 'അനശ്വരം' പോലുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കവർന്ന താരം, ഇപ്പോൾ താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷപദവിയിലെത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടത്തിലാണ്. എന്നാൽ ഈ പദവിയിലെത്തിയപ്പോൾ സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ താൻ നേരിട്ട അധിക്ഷേപങ്ങളെയും ഒറ്റപ്പെടുത്തലുകളെയും കുറിച്ച് ശ്വേത മേനോൻ മനസ് തുറന്നു. മനോരമ ന്യൂസ് ന്യൂസ്മേക്കർ വേദിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
അധ്യക്ഷപദവിയിൽ എത്തിയപ്പോൾ കൂടെയുള്ളവർ തന്നെ അധിക്ഷേപിച്ചുവെന്നും സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമങ്ങൾ നടന്നുവെന്നും ശ്വേത പറഞ്ഞു. തനിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്തുണയില്ലെന്ന തരത്തിലുള്ള കുപ്രചരണങ്ങൾ വരെ നടന്നു. സ്ത്രീകൾ മുന്നോട്ടുവരണമെന്ന് പറയുന്നവർ തന്നെ അവരെ പിന്നോട്ട് വലിക്കുന്ന കാഴ്ചയാണ് കണ്ടത്. അധ്യക്ഷ കസേരയിൽ താൻ എത്രകാലം ഇരിക്കുമെന്ന് നോക്കാമെന്ന് പറഞ്ഞ് പലരും പുച്ഛിച്ചതായും താരം വെളിപ്പെടുത്തി. സംഘടനയിൽ നിന്ന് രാജിവെച്ചു പോയവരെ മടക്കിക്കൊണ്ടുവരാൻ താൻ പലതവണ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് മറുപടി ഉണ്ടായില്ലെന്നും, അവർക്ക് തിരികെ വരണമെന്ന ആഗ്രഹം കൂടി ഉണ്ടെങ്കിൽ മാത്രമേ തന്റെ ശ്രമങ്ങൾ വിജയിക്കൂ എന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.



