വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ തങ്ങൾക്ക് മതിയായ സമയം അനുവദിച്ചില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) കോടതിയിൽ അറിയിച്ചു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്സി ചെയർപേഴ്സന്റെ ഉത്തരവിനെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.
എന്നാൽ, റിവൈസിങ് കമ്മിറ്റിക്ക് വിട്ടുവെന്ന അറിയിപ്പ് മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ചെയർപേഴ്സന്റെ ഔദ്യോഗിക ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും നിർമ്മാണ കമ്പനിയായ കെ.വി.എൻ (KVN) പ്രൊഡക്ഷൻസ് കോടതിയെ ബോധിപ്പിച്ചു. ലഭിക്കാത്ത ഉത്തരവിനെ എങ്ങനെ ചോദ്യം ചെയ്യുമെന്നും അവർ ചോദിച്ചു. എക്സാമിനിങ് കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും സർട്ടിഫിക്കറ്റ് നൽകുന്നതിനെ അനുകൂലിക്കുമ്പോൾ ഒരാളുടെ തീരുമാനം മാത്രം എങ്ങനെ നടപ്പിലാക്കുമെന്ന കാര്യവും നിർമ്മാതാക്കളുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചു. തീയതി നിശ്ചയിക്കാതെയാണ് കേസ് വിധി പറയാനായി മാറ്റിവെച്ചിരിക്കുന്നത്.



