സിനിമ സംഘടനകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരത്തിന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. സിനിമ മേഖലയിലെ സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ന്യായമാണെന്ന് സർക്കാർ ചർച്ചയിൽ അംഗീകരിച്ചു. വിഷയങ്ങൾ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിയേറ്റർ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് എന്നിവ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവെച്ചെങ്കിലും, അത് പൂർണ്ണമായും ഒഴിവാക്കണമെന്ന നിലപാടിലാണ് സംഘടനകളെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് വ്യക്തമാക്കി. ഫിലിം ചേംബർ, 'അമ്മ', ഫെഫ്ക തുടങ്ങിയ സംഘടനകളുടെ സംയുക്ത പിന്തുണയോടെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. തിയേറ്റർ ഉടമകളും നിർമ്മാതാക്കളും വിതരണക്കാരും ഉന്നയിച്ച മറ്റ് സാങ്കേതിക പ്രശ്നങ്ങളിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.



