ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് ഇത്തരമൊരു വാർത്ത മാധ്യമങ്ങൾക്ക് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ചോദ്യം ചെയ്യലിനായി ഔദ്യോഗികമായി നോട്ടീസ് ലഭിച്ചാൽ തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ എസ്‌ഐടിക്ക് മുന്നിൽ ഹാജരാകണമെന്ന വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും അല്ലാതെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ഇതിൽ തനിക്ക് ഭയമില്ലെന്നും എസ്‌ഐടിക്ക് മുന്നിൽ പോകുന്നതിന് മുൻപ് എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ അടൂർ പ്രകാശിനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുള്ള ചിത്രം പുറത്തുവന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.



